ഡൽഹി: ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം നല്ലതായിരുന്നെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.  
ചൈനീസ് കടന്നു കയറ്റത്തിന് കാരണം മേക് ഇൻ ഇന്ത്യയുടെ പരാജയമാണ്. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി കടന്നു കയറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പ്രധാനമന്ത്രിയെ സേന തള്ളി എന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ വ്യക്തമാക്കി.

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും മുൻപ് പറഞ്ഞവയാണ്. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യം അതിവേഗം വളര്‍ന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നത് നമ്മള്‍ നേരിടുന്ന സാര്‍വത്രികമായ പ്രശ്‌നമാണ്. യു.പി.എ.യ്‌ക്കോ ഇപ്പോള്‍ ഭരിക്കുന്ന എന്‍.ഡി.എ.യ്‌ക്കോ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ല. 
ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ 10 വര്‍ഷം മുന്നിലാണ്.

ഇപ്പോള്‍ ഉത്പാദനമെല്ലാം നമ്മള്‍ ചൈനയ്ക്ക് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൊബൈല്‍ഫോണ്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ഗാന്ധി തുടര്‍ന്ന് സംസാരിച്ചത്.

”ഒരുരാജ്യമെന്ന നിലയില്‍ ഉത്പാദനമേഖലയെ സംഘടിപ്പിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഇതെല്ലാം നമ്മള്‍ ചൈനയ്ക്ക് കൈമാറി. ഈ ഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ അല്ല.
ഇത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയില്‍ നിര്‍മിച്ചതാണ്. ഓരോ തവണയും നമ്മള്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ബംഗ്ലാദേശി ഷര്‍ട്ട് ധരിക്കുമ്പോഴും നമ്മള്‍ അവര്‍ക്ക് നികുതി അടയ്ക്കുകയാണ്”, അദ്ദേഹം പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *