വളർച്ചക്ക് ആവശ്യം ഈ നിയന്ത്രണങ്ങൾ നീക്കൽ; ഉദാഹരണ സഹിതം കാര്യങ്ങൾ വ്യക്തമാക്കി സാമ്പത്തിക സര്‍വേ
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, ബിസിനസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, തൊഴിലവസരം പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രണങ്ങള്‍ നീക്കുന്നത് ആവശ്യമെന്ന് 2024-25 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഇടത്തരം മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് എംഎസ്എംഇകളുടെ, വ്യാവസായിക മത്സരശേഷി, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ഉദാഹരണങ്ങളാണ് ഇതിനായി സര്‍വേ എടുത്തുകാണിക്കുന്നത്.
1.സംസ്ഥാനങ്ങളില്‍ 10,000 ചതുരശ്ര മീറ്റര്‍ പ്ലോട്ടുള്ള ഫാക്ടറികള്‍ക്ക് 1,1643,522 ചതുരശ്ര മീറ്റര്‍ സ്ഥലം സെറ്റ്ബാക്ക് ആയി നീക്കിവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു, ഇത് ബിസിനസുകള്‍ക്ക് 97.5 ലക്ഷം രൂപ വരെ മൂല്യം വരുന്ന ഉല്‍പാദന ഭൂമിയുടെ നഷ്ടപ്പെടുന്നതിനും 521 തൊഴിലവസരങ്ങള്‍ വരെ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
2.സര്‍വേയില്‍ വിവരിച്ച മറ്റൊരു ഉദാഹരണം, പൊതു റോഡുകളുടെ അരികിലുള്ള ഭൂമിയില്‍ മരം നട്ട് സംരക്ഷിത പ്രദേശങ്ങളായി പല സംസ്ഥാനങ്ങളും തരംതിരിക്കുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ വൃക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ഇത് കാരണം സംരംഭങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതിക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു
ഈ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സര്‍വേ നിര്‍ദേശിക്കുന്നില്ലെങ്കിലും ഇളവുകള്‍ അനുവദിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഭരണ ശേഷി പരിമിതമാണെങ്കിലും, ഉയര്‍ന്ന ശേഷിയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണ മാനദണ്ഡങ്ങള്‍ ഇന്ത്യ പലപ്പോഴും സ്വീകരിക്കാറുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ഇന്ത്യയില്‍ 3,21,578 ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്ന 644 വര്‍ക്കിംഗ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമേയുള്ളൂ, അതായത് ഏകദേശം 500 ഫാക്ടറികളുടെ ഉത്തരവാദിത്തം ഒരു ഇന്‍സ്പെക്ടര്‍ക്കാണ്. യാഥാര്‍ത്ഥ്യമല്ലാത്ത നിയന്ത്രണ മാനദണ്ഡങ്ങള്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുള്ള കഴിവിനെ ബാധിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമിത നിയന്ത്രണം ബിസിനസുകളുടെ പുരോഗതിയേയും തൊഴില്‍ സൃഷ്ടിക്കലിനെയും തടസ്സപ്പെടുത്തുമെന്നും, അതേസമയം നിയന്ത്രണങ്ങള്‍ നീക്കുന്നത് പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും പ്രധാന മേഖലകളിലെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സര്‍വേ വിശദീകരിച്ചു. ഇന്ത്യയിലെ ഫാക്ടറി നിയമങ്ങള്‍ വലിയ തോതിലുള്ള ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നുവെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.