തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയുളളൂവെന്നു പോലീസ് അറിയിച്ചു. ഉച്ചയ്ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്ന സംശയത്തിലാണ് പൊലീസ്.
ഹരികുമാർ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോൾത്തനെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ എംഎൽഎയുൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി. https://eveningkerala.com/images/logo.png