‘മത്സരം ഞങ്ങളുടെ കയ്യിലാണെന്ന് കരുതി’! രാജ്‌കോട്ട് ടി20 മത്സരഫലത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ 26 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ പരമ്പര 2-1ലെത്തിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച്ച പൂനെയില്‍ നടക്കും. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. മത്സരത്തില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാറും നിരാശപ്പെടുത്തിയിരുന്നു. 

മത്സരശേഷം തോല്‍വിയെ കുറിച്ച് സൂര്യ സംസാരിച്ചു. ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദിനെ അഭിനന്ദിക്കാനും സൂര്യ മറന്നില്ല. സൂര്യയുടെ വാക്കുകള്‍… ”അക്‌സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്തപ്പോള്‍ മത്സരം ഞങ്ങളുടെ കയ്യിലാണെന്ന് കരുതിയിരുന്നു. ആദില്‍ റഷീദ് നന്നായി പന്തെറിഞ്ഞു. അദ്ദേഹം ക്രഡിറ്റ് അര്‍ഹിക്കുന്നു. അദ്ദേഹം ലോകോത്തര ബൗളറാണ്. ഞങ്ങളെ സിംഗിളെടുത്ത് കളിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. ഓരോ ടി20 മത്സരങ്ങളില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കും. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊള്ളൂം. മുഹമ്മദ് ഷമിയുടെ തിരിച്ചുവരവില്‍ സന്തോഷമുണ്ട്. വരും മത്സരങ്ങളില്‍ കൂടുതല്‍ മികവ് പുറത്തെടുക്കുമെന്ന് കരുതാം. പരിശീലന സെഷനുകളില്‍ വരുണ്‍ ചക്രവര്‍ത്തി നന്നായി പന്തെറിയുന്നു, കഠിനാധ്വാനം ചെയ്യുന്നു. അതിന്റെ ഫലമാണ് ഗ്രൗണ്ടില്‍ കാണുന്നത്.” സൂര്യ പറഞ്ഞു.

‘സഞ്ജു പ്രിയപ്പെട്ട താരം’! മോശം പ്രകടനത്തിനിടയിലും പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍

ഇതിനിടെ സഞ്ജുവിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലും താരം നിരാശപ്പെടുത്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്ന്. രാജ്കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി.

By admin