2 കോടി രൂപ മൂല്യം, ഇടപാട് മുഴുവന്‍ ഡാര്‍ക്ക് വെബിലൂടെ ; 6 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

ദില്ലി: ഡാർക്ക് വെബിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ കയ്യോടെ പിടികൂടി ദില്ലി ക്രൈംബ്രാഞ്ച്. രണ്ട് കോടിയിലധികം വിലമതിക്കുന്ന 6 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടിച്ചെടുത്തത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ സഹായകമായിരുന്ന ഡാർക്ക് വെബ് ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

യുഎസ്എയിൽ നിന്ന് ഇറക്കുമതി ചെയ്ത 5 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് അടങ്ങിയ നിരവധി മയക്കുമരുന്ന് പാഴ്സലുകൾ ഫോറിൻ പോസ്റ്റ് ഓഫീസിൽ പോലീസ് തടഞ്ഞതോടെയാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലോക്ക്‌ചെയിൻ മോഡല്‍ സ്വകാര്യത കേന്ദ്രീകൃത ആശയവിനിമയ ആപ്പുകളും അത്യാധുനിക ഡെഡ് ഡെലിവറി രീതിയും ഉപയോഗിച്ച് സിൻഡിക്കേറ്റ് ക്രിപ്‌റ്റോകറൻസികൾ വഴിയുള്ള പേയ്‌മെൻ്റുകളിലൂടെയാണ് ഡാര്‍ക്ക് വെബില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

റാക്കറ്റിലെ പ്രധാന വ്യക്തികളുമായ അബ്ദുൾ മാലിക് പർവേസ് (46), മായങ്ക് നയ്യാർ (35) എന്നിവരെ ദില്ലിയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പെരുകുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനമെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൂട്ടാളികളായ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. 

ഓപ്പറേഷന്‍ കവചിന്റെ ഭാഗമായാണ് ലഹരി വസ്തുക്കളടക്കം പിടിച്ചെടുത്തത്. വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമവിരുദ്ധമായ വസ്തുക്കളും ആയുധങ്ങളും മദ്യവും തടയുന്നതിൻ്റെ ഭാഗമായാണ് ഓപ്പറേഷന്‍ കവച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും തലസ്ഥാനത്ത് അനധികൃത വസ്തുക്കളുടെ വിതരണം തടയാനുമുള്ള ഒരു വലിയ സംരംഭത്തിൻ്റെ ഭാഗമാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഭാര്യയുടെ കഴുത്തിൽ വെട്ടി പൊലീസുകാരൻ, കുതറിമാറിയ ഭാര്യ ചികിത്സയിൽ; അക്രമം പതിവെന്ന് ഭാര്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

By admin

You missed