ആദ്യ ഭാര്യയെയും മക്കളെയും തിരിഞ്ഞു നോക്കിയില്ല, 65000 രൂപയ്ക്ക് അച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത് മകൻ
റാഞ്ചി: ആദ്യ ഭാര്യയ്ക്കും മക്കൾക്കും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത് മകൻ. 19 വയസുകാരായ രണ്ട് വാടക ഗുണ്ടകൾ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. 60 വയസുകാരനായ ദിലീപ് ഗോറായി ആണ് മരണപ്പെട്ടത്. രാകേഷ് എന്നയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത്. ഇയാൾക്ക് സ്വന്തമായി ചാൻഡിൽ മാർക്കറ്റിൽ ഒരു സ്റ്റുഡിയോ ഉണ്ട്. ഇവിടെ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
ഒരാഴ്ച്ച മുൻപാണ് ദിലീപ് മരിച്ചത്. പിന്നീട് ആദ്യ ഭാര്യയുടെ ഇളയ മകൻ കൊലപാതകത്തിൻ്റെ സൂത്രധാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യ ഭാര്യയെയും മക്കളെയും അവഗണിച്ചുവെന്നാരോപിച്ച് പിതാവിനോട് പക പുലർത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 2 വാടക ഗുണ്ടകൾ ഉൾപ്പെടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ചാൻഡിൽ മാർക്കറ്റിൽ സ്റ്റുഡിയോ തുറക്കാനെത്തിയ ദിലീപിനെ തൊട്ടുപിന്നാലെ മോട്ടോർ സൈക്കിളിലെത്തിയ കൊലയാളികൾ വകവരുത്തുകയായിരുന്നു. തോക്ക് കൊണ്ട് വെടിവച്ചാണ് കൊലപാതകം നടത്തിയത്. രോഗിയായ അമ്മയെ അച്ഛൻ തിരിഞ്ഞു നോക്കാറില്ലെന്നും, താൻ മാർക്കറ്റിൽ മീൻ വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. രാകേഷിൻ്റെ സഹോദരൻ ഒരു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കായി രാകേഷിന്റെ വരുമാനം മാത്രം മതിയാകാതെ വരികയായിരുന്നു.
ദിലീപിന് രണ്ടാം ഭാര്യയിലെ നാല് മക്കളുണ്ട്. റെയിൽവേ ജീവനക്കാരനും എഞ്ചിനീയറും ഉൾപ്പെടെ രണ്ടാം കുടുംബത്തിൽ സാമ്പത്തികമായി ബാധ്യതകൾ ഒന്നും ഇല്ലായിരുന്നുവെന്നും ചാൻഡിൽ സബ് ഡിവിഷണൽ പോലീസ് ഓഫീസർ അരവിന്ദ് കുമാർ ബിൻഹ പറഞ്ഞു. രാകേഷിന് ഒരു സഹോദരൻ കൂടിയുണ്ട്. 65,000 രൂപ നൽകിയാണ് പ്രതി വാടക ഗുണ്ടകളെ ഏൽപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.