വാഷിങ്ടണ്‍: അമേരിക്കയിൽ ടിക് ടോക് നിരോധനം പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ട്. നിയമം ജനുവരി 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നുമെല്ലാം ടിക് ടോക് ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുഎസിൽ ടിക് ടോക് ഓഫ്‌ലൈനായി.
ജനുവരി 20 ന് പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും. പോകുന്നതിന് മുമ്പ് ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ടിക് ടോക്കിന് യുഎസില്‍ തുടരാനാവൂ.
ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വില്‍ക്കുന്നില്ലെങ്കില്‍ ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക് യു.എസില്‍ നിരോധിക്കുമെന്ന നിയമം ഇന്നലെയാണ് (ശനിയാഴ്ച) യു.എസ് കോടതി ശരിവെച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ടിക് ടോക് പ്രവര്‍ത്തനക്ഷമമല്ലാതാകുമെന്നും കോടതി പറഞ്ഞു.
അതേസമയം, താന്‍ അധികാരമേറ്റെടുത്തതിന് ശേഷം നിരോധനത്തിന് 90 ദിവസത്തെ ഇളവ് അനുവദിച്ചേക്കുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്കായുള്ള കുറിപ്പില്‍ ടിക് ടോക് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.
ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിങ് ആപ്പായ കാപ്കട്ട്, ലൈഫ്‌സ്റ്റൈല്‍ ആപ്ലിക്കേഷനായ ലെമണ്‍8 എന്നിവയും ശനിയാഴ്ച വൈകിട്ടോടെ ഉപയോക്താക്കള്‍ക്ക് അണ്‍അവെയ്‌ലബിള്‍ ആയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.