കൊച്ചി: രാജ്യത്ത് ഇൻസുലിൻ സ്‌പ്രേയ്ക്ക് വിതരണാനുമതി ലഭിച്ചു. ഇന്ത്യയിലെ പ്രമേഹ രോഗികൾക്കായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ഇൻസുലിൻ ഇഞ്ചക്ഷൻ അല്ലാതെ വായിലൂടെ വലിക്കുന്ന ഇൻസുലിൻ സ്പ്രേ അഫ്രെസ്സ (Afrezza) ക്ക് ഇന്ത്യയിലെ പരമോന്നത ഔഷധ സമിതിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (Central Drugs Standard Control Organisation – CDSCO) അംഗീകാരം നൽകി.
അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ ആണ് പ്രമേഹ രോഗികൾക്കായി സൂചി രഹിത ഇൻസുലിൻ പൗഡർ വികസിപ്പിച്ചെടുത്തത്.
ഈ വായ് വഴിയായി വലിക്കുന്ന ഇൻഹലേഷൻ പൗഡർ ആയ അഫ്രെസ്സ ഇന്‍ഹേലര്‍ (Afrezza inhaler) മാർക്കറ്റ് ചെയ്യുന്നത് സിപ്ല കമ്പനിയാണ്. ഇന്ത്യയിലെ ആദ്യത്തെ ശ്വസിക്കാൻ കഴിയുന്ന ഇൻസുലിന്റെ ആക്ഷൻ പ്രശംസനീയമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
അഫ്രേസ എങ്ങനെ പ്രവർത്തിക്കുന്നു
പരമ്പരാഗത ഇൻസുലിൻ കുത്തിവയ്പ്പുകൾക്ക് പകരം ഇൻഹേലറിലൂടെ ഇൻസുലിൻ പ്രമേഹ രോഗികളിൽ അതിവേഗം എത്തിക്കുന്ന ഒന്നാണ് അഫ്രേസ ഇൻഹേലർ.
ഭക്ഷണത്തിൻ്റെ തുടക്കത്തിൽ വലിക്കേണ്ടതാണ് അഫ്രേസ. ഇത് വലിക്കുമ്പോൾ ശരീരത്ത് പെട്ടെന്ന് അലിഞ്ഞുചേരുകയും 12 മിനിറ്റിനുള്ളിൽ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
രക്തത്തിൽ എത്തിയാൽ അഫ്രേസ സ്വാഭാവിക ഇൻസുലിൻ ഇഞ്ചക്ഷന്റെ ആക്ഷനോട് തത്തുല്യമായി പ്രവർത്തിക്കുന്നു എന്നാണ് കമ്പനി പറയുന്നത്.
അഫ്രേസയുടെ പ്രഭാവം 2-3 മണിക്കൂർ നീണ്ടുനിൽക്കും. ആയതിനാൽ ഇത് ഭക്ഷണത്തിനു ശേഷമുള്ള ഉയർന്ന ഷുഗർ ലെവലിനെ ഫലപ്രദമായി നിയന്ത്രിക്കുന്നു.
രോഗീ പ്രയോജനം
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് സൂചിയില്ലാത്തതിനാൽ വേദനയില്ലാത്ത ആദ്യത്തെ ഇൻസുലിൻ ആണ് അഫ്രേസ ഇന്‍ഹേലര്‍. ചർമ്മം കേടാകാതെ സൂക്ഷിക്കാം. സൂചി പേടി ഉള്ളവർക്ക് സുഖകരമായ ഇൻസുലിൻ ചികിത്സ ലഭിക്കുന്നു.