പേഴ്സണൽ കുക്ക്, സുരക്ഷാ ഉദ്യോഗസ്ഥൻ; ബിസിസിഐ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കാരണമായത് ആ 2 താരങ്ങളെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ താരസംസ്കാരം അവസാനിപ്പിക്കാനായി ബിസിസിഐ പെരുമാറ്റച്ചട്ടം കര്‍ശനമാക്കാന്‍ കാരണം ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലെ ചില താരങ്ങളുടെ പെരുമാറ്റമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ ടീമിലെ ഒരംഗത്തിന് പേഴ്സണല്‍ കുക്കും ഉണ്ടായിരുന്നുവെന്നും മറ്റൊരു താരത്തിന്‍റെ കുട്ടികളെ നോക്കാനായി മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യൻ ടീമിലെ ചില താരങ്ങള്‍ പേഴ്സണല്‍ സ്റ്റാഫിനൊപ്പം മാത്രമെ യാത്ര ചെയ്തിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ ടീമിലെ ഒരു വിക്കറ്റ് കീപ്പറാണ് ടീമിനൊപ്പം സ്വന്തം കുക്കിനെയും കൊണ്ട് വന്നിരുന്നത്. മറ്റൊരു സൂപ്പര്‍ താരമാകട്ടെ തന്‍റെ കുട്ടികളെ നോക്കാനായി ഭാര്യയുടെ മുത്തശ്ശിയെയും സുരക്ഷക്കായി പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കൂടെ കൂട്ടിയിരുന്നുവെന്നും ദൈനിക് ജാഗരണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ചാമ്പ്യൻസ് ട്രോഫി ടീമിൽ അവനെ എടുക്കേണ്ടതാണ്, പക്ഷെ സാധ്യതയില്ല’; മലയാളി താരത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക്
 
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ റിഷഭ് പന്തും ധ്രുവ് ജുറെലുമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ ധ്രുവ് ജുറെല്‍ താരതമ്യേന പുതുമുഖായിരുന്നതിനാല്‍ റിഷഭ് പന്താകും പേഴ്സണല്‍ കുക്കിനെ കൂടെ കൊണ്ടുവന്ന താരമെന്നാണ് സൂചന. വിരാട് കോലിയാണ് ഓസ്ട്രേലിയയില്‍ ഭാര്യ അനുഷ്ക ശര്‍മയെയും തന്‍റെ രണ്ട് കുട്ടികളെയും കൂടെ കൊണ്ടുവന്ന താരം. അതുകൊണ്ട് തന്നെ കോലിയാണ് കുട്ടികളെ നോക്കാനായി മുത്തശ്ശിയെയും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും കൂടെ കൊണ്ടുവന്ന താരമെന്നാണ് കരുതുന്നത്.

ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കളിക്കാര്‍ക്കൊപ്പം പേഴ്സണല്‍ മാനേജര്‍, പേഴ്സണല്‍ സ്റ്റാഫ്, കുക്ക്, മസാജര്‍, അസിസ്റ്റന്‍റ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടെ കൂട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇന്നലെയാണ് ബിസിസിഐ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.

അത് ചെയ്തത് സര്‍ഫറാസ് ഖാനാണെങ്കില്‍…ഗംഭീറിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിംഗ്

പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ വിദേശ പരമ്പരകളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin