പാലക്കാട്: ചീരക്കറിയില്‍ കീടനാശിനി കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.
കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസിൽ പേരമകൻ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്നാണ് മണ്ണാർക്കാട് കോടതി കണ്ടെത്തി. കേസിൽ ശിക്ഷ നാളെ വിധിക്കും.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
നബീസ കൊല്ലപ്പെടുന്നതിനു നാല് ദിവസം മുന്‍പ് ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ചീരക്കറി കഴിച്ചെങ്കിലും നബീസയിൽ അവശതകൾ യാതൊന്നും കാണാതിരുന്നതോടെ, ബലം പ്രയോഗിച്ച് നബീസയെ വിഷം കുടിപ്പിക്കുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണ സംഘത്തെ പ്രതികളിലേക്കെത്തിച്ചത്.
ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.