കല്പറ്റ: വയനാട് പുൽപ്പള്ളിയിൽ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തെർമൽ ഡ്രോൺ അടക്കം ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കടുവയുടെ ആക്രമണ ഭീതി നിലനിൽക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ 8,9 ,13 വാർഡുകളിൽ കർഫ്യൂ തുടരുകയാണ്.
ആടി കൊല്ലി, ആശ്രമ കൊല്ലി, അച്ചന ഹള്ളിവാർഡുകളിലാണ് കർഫ്യൂ തുടരുന്നത്.
കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുകയാണ്.
5 ആടുകളെയാണ് ഇതിനകം കടുവ കൊന്നിട്ടുള്ളത്. കൂടുകൾ, ക്യാമറ എന്നിവ സ്ഥാപിച്ച് കടുവയെ കുരുക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. ‘ബത്തേരി, മാനന്തവാടി റേഞ്ചിലെ ആർആർ ടീമും വനപാലകരും ആണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ ഉൾപ്പെടെ ഉന്നത വനപാലകർ നേതൃത്വത്തിൽ ഉണ്ട്. ഇന്നും ദൗത്യം തുടരുകയാണ്. പകൽ കടുവയെ കണ്ടെത്തുക എന്നുള്ളത് ഏറെ പ്രയാസകരമാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തെർമ്മൽ ഡ്രോണിൻ്റെ പ്രവർത്തനം പകൽ നേരങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. രാത്രികാലങ്ങളിൽ കടുവയുടെ സഞ്ചാരം കൂടുതലായതിനാൽ രാത്രിയിലായിരിക്കും മയക്കു വെടി വെക്കുക.
കടുവാ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ആളുകൾ കൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.