കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി അമരക്കുനിക്ക് സമീപം ആടിനെ കടുവ കൊന്നു.
ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് കടുവ കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ഒച്ചവെച്ചതിനെത്തുടർന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു.
ഇതോടെ കടുവ പിടിച്ച വളർത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയിൽ ഒരാടിനെ കടുവ കൊന്നിരുന്നു.
ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു.
ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുവയെ കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കടുവയെ നിരീക്ഷിച്ചു വരികയാണ്. എന്നാൽ കാപ്പിത്തോട്ടത്തിനുള്ളിൽ വെച്ച് മയക്കുവെടി വെക്കുക ദുഷ്‌കരമാണ്.
അതിനാൽ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു.