‘ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണം’; ബിസിസിഐയോട് ആവശ്യപ്പെട്ട് രോഹിത് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക. 

ഇതിനിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രംഗത്തെത്തി. രോഹിത് തന്നെയാണ് നിലവിലെ നായകനെന്നും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. പരിശീലകന്‍ ഗൗതം ഗംഭീറും രോഹിതും തമ്മില്‍ ഭിന്നതകളില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് വിശദീകരിച്ചു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തിന് ശേഷമാണ് രോഹിതിനെതിരെ വിമര്‍ശനം ശക്തമായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം വിലയിരുത്തിയിരുന്നു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു മതി! റിഷഭ് പന്തിനെ തഴഞ്ഞ് മുന്‍ താരം

അടുത്ത ക്യാപ്റ്റനായി ബുമ്രയെ നിയമിക്കും. ടെസ്റ്റിലും ഏകദിനത്തിലും ബുമ്രയായിരിക്കും ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുമ്രയായിരിക്കും. വിരാട് കോലിക്ക് ഇനിയും സമയം നല്‍കാനും തീരുമാനമായിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാവും.

ഇതിനിടെ മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ രോഹിത് ശര്‍മ വിരമിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിതിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഓപ്പണറായി എത്തിയിട്ടും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെയാണ് താരം വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ മോശം ഫോമിനെ തുടര്‍ന്ന് രോഹിത് കളിച്ചിരുന്നില്ല. എന്നാല്‍ ഇത് ടെസ്റ്റില്‍ നിന്നുള്ള തന്റെ വിരമിക്കലല്ല എന്ന് രോഹിത് പിന്നീട് പ്രതികരിച്ചിരുന്നു.

By admin