തൃശൂർ: തൃശൂർ പീച്ചി ഡാം റിസർവോയറിൽ പെൺകുട്ടികൾ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ്(16) ആണ് മരിച്ചത്.
തൃശൂർ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പട്ടിക്കാട് സ്വദേശിനി എറിൻ (16) അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജൻ (16) മരിച്ചിരുന്നു.
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അലീന പുലർച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്.
സഹപാഠിയായ ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാർത്ഥിനികൾ റിസർവോയർ കാണാനെത്തിയതായിരുന്നു.
ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്.
കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.