ഡല്‍ഹി: വ്യാജ അപേക്ഷകൾ സമർപ്പിച്ച് വോട്ടിങിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കബളിപ്പിക്കുകയാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി.
ബിജെപി തങ്ങളുടെ നേതാക്കളുടെ വിലാസം ഉപയോഗിച്ചാണ് ഒന്നിലധികം പുതിയ അപേക്ഷകൾ സമർപ്പിച്ചതെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാനാണ് ബിജെപിയും നേതാക്കളും ശ്രമിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കുംഭകോണമാണിത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു.
ശക്തരായ സ്ഥാനാർഥികളോ രാഷ്‌ട്രീയ പ്രശ്‌നങ്ങളോ അവതരിപ്പിക്കാനില്ലാത്ത ബിജെപി അന്യായമായ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നു എന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.