പത്തനംതിട്ട: കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ നാളെ മുതൽ മകരവിളക്കു ദിവസമായ 14 വരെ തീർത്ഥാടകർക്കു പ്രവേശനമില്ല.
തീർത്ഥാടകരെ മുക്കുഴിയിൽ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കൽ വഴി മാത്രമേ ഈ ദിവസങ്ങളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂ.
എരുമേലി പേട്ടതുള്ളൽ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമായിരിക്കും കരിമല വഴിയുള്ള കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ ഈ ദിവസങ്ങളിൽ അനുമതിയുള്ളത്.
പമ്പയിൽ പ്രവർത്തിച്ചുവന്ന സ്‌പോട് ബുക്കിങ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്കു മാറ്റി.
ഇന്നലെ മുതൽ സ്‌പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് സ്‌പോട് ബുക്കിങ് വഴി ആയിരം പേർക്ക് മാത്രമാണ് ദർശനം നടത്താൻ സാധിക്കുക.