തൃശൂർ: മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലേക്ക് പോകവേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലുവയസ്സുകാരി മരിച്ചു. തൃശൂർ ഓട്ടുപാറയിൽ നടന്ന അപകടത്തിൽ മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്.
മാതാപിതാക്കളായ ഉനൈസ് (32), റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റെയ്ഹാനത്ത് ഗർഭിണിയാണ്. അപകടത്തിൽ ഇവരുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.