കൊച്ചി: കാസർകോട് ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയുടെ മക്കളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി ഹൈകോടതി റദ്ദാക്കി.
നിയമപരമല്ലെന്ന് വിലയിരുത്തിയാണ് പ്രധാന പ്രതി ടി.കെ. പൂക്കോയ തങ്ങളുടെ മക്കളായ ഐബിത ബീവി അഞ്ചരപ്പാട്ടിൽ, മുഹമ്മദ് അക്കിബ് എന്നിവരുടെ പേരിലുള്ള സ്വത്ത് ബഡ്സ് ആക്ട് പ്രകാരം ജില്ല കലക്ടർ കണ്ടുകെട്ടിയ നടപടി ജസ്റ്റിസ് സി.എസ്. സുധ റദ്ദാക്കിയത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധമില്ലാത്ത സ്വത്താണ് കണ്ടുകെട്ടിയതെന്നാരോപിച്ച് ഇരുവരും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പൂക്കോയ തങ്ങൾ 2019 സെപ്റ്റംബറിൽ ഹരജിക്കാരുടെ പേരിലേക്ക് മാറ്റിയ മണിയാട്ട് വില്ലേജിലെ 17.29 സെന്റാണ് കണ്ടുകെട്ടിയത്. കേസ് നിലനിൽക്കെയാണ് സ്വത്ത് കൈമാറിയതെന്നായിരുന്നു സർക്കാറിന്‍റെ വാദം.
എന്നാൽ, കോടതി നടപടിയിലൂടെയാണ് സ്വത്ത് കണ്ടുകെട്ടേണ്ടതെന്നും അത് ഈ കേസിലുണ്ടായില്ലെന്നും കോടതി വിലയിരുത്തി. തുടർന്നാണ് നടപടി റദ്ദാക്കിയത്.
എന്നാൽ, നിയമപരമായ നടപടിക്രമങ്ങളിലൂടെ സ്വത്ത് കണ്ടുകെട്ടാൻ ജില്ല കലക്ടർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഉത്തരവിൽ പറയുന്നു.