തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. 
അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭൂമിയുടെ അവകാശികളായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഇപ്പോള്‍ കിടപ്പാടമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അവര്‍ ഇവിടെ സമരം ചെയ്യുന്നു. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. സമരക്കാര്‍ പാവപ്പെട്ടവരും പിന്നോക്കക്കാരുമായതു കൊണ്ടാണ് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തത്. 

സംസ്ഥാനത്ത് അഞ്ചരലക്ഷം ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞത് ഹാരിസണ്‍സ് മലയാളം അടക്കമുള്ള വന്‍കിടകമ്പനികളുടെ പക്കലുണ്ട്. ഇത് പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 

സര്‍ക്കാര്‍ വക്കീലന്‍മാര്‍ ഹാരിസണ്‍സിനെതിരെയുള്ള കേസുകള്‍ തോറ്റു കൊടുക്കുകയാണ്. വന്‍കിടക്കാര്‍ക്ക് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈവശം വെക്കാം. പക്ഷേ ആദിവാസികളും ദളിതരും ഭൂമിയില്‍ കയറി താമസിച്ചാല്‍ കേസെടുക്കും എന്നാണവസ്ഥ. 

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിച്ചു രാജമാണിക്കം ഐഎഎസിനെ നിയോഗിച്ചിരുന്നു.
പക്ഷേ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതോടെ വന്‍കിടക്കാരുടെ കയ്യില്‍ നിന്നു ഭൂമി തിരിച്ചു പിടിക്കല്‍ വീണ്ടും വൃഥാവിലായി. 

അരിപ്പയിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്ന 1700 ഓളം കുടുംബങ്ങളെ മനുഷ്യരായി പോലും ഈ സര്‍ക്കാര്‍ കാണുന്നില്ല. ഇവിടെ ഈ യോഗത്തിനു വരരുതെന്നു പോലും പോലീസ് വിലക്കിയതാണ്. പക്ഷേ ഈ ധര്‍മ്മ സമരത്തില്‍, ഈ പോരാട്ടത്തില്‍ അണി ചേരേണ്ടതുണ്ട്. അതിനാണ് ഇവിടെ എത്തിയത്. 

ചെങ്ങറ ഭൂമസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ കാസര്‍കോട് നല്‍കിയത്. ആദിവാസികള്‍ക്കും ദളിതര്‍ക്കും ആരുമില്ലെന്നും അവരോട് എന്തുമാകാമെന്നും അധികാരികള്‍ കരുതുന്നു. അത് ശരിയായ നടപടിയല്ല. 
ഈ മണ്ഡലത്തിലെ എംഎല്‍എയുടെ പാര്‍ട്ടിക്കാരനാണ് റവന്യൂ മന്ത്രി. എന്നിട്ട് ഇത്രകാലമായിട്ടും ഈ വിഷയം പരിഹരിക്കാന്‍ സാധിക്കാത്തത് അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയം റവന്യൂ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *