തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിലേക്ക്. 57 മത്സരങ്ങൾ പൂർത്തിയായപ്പോൾ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോഴിക്കോടും കണ്ണൂരും തൃശൂരും പുറത്തെടുക്കുന്നത്.
ഞായറാഴ്ച ആയതിനാൽ കലോത്സവം കാണാൻ ധാരാളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് തുടങ്ങുന്ന ഹയർ സെക്കണ്ടറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും.
ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്‍ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്യാർകൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങൾ.