മൂന്നാർ: മൂന്നാർ ടൗണിൽ ഭീതി പരത്തി പടയപ്പ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ പടയപ്പ ഭീഷണി ഉയർത്തുന്നത്. പടയപ്പ ഇറങ്ങിയതിനെ തുടർന്ന് മൂന്നാർ – മറയൂർ റോഡിൽ രാത്രി അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
മറയൂർ റോഡിലൂടെ നടന്ന് ടൗണിലേക്ക് വരികയായിരുന്ന പടയപ്പയെ നാട്ടുകാർ ചേർന്ന് ബഹളം വച്ച് ഓടിക്കുകയായിരുന്നു. ജിഎച്ച് റോഡിലെ പാപ്പൂഞ്ഞിയുടെ പച്ചക്കറിക്കട ലക്ഷ്യമിട്ടാണ് പടയപ്പയെത്തിയതെന്നാണ് സൂചന. മുൻപ് 7 തവണ ഈ കട തകർത്ത് പടയപ്പ, പഴങ്ങളും പച്ചക്കറികളും തിന്നിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ മൂന്നാറില്‍ സ്‌കൂള്‍ബസിനുനേരെ പാഞ്ഞടുത്തിരുന്നു പടയപ്പ. മാട്ടുപ്പട്ടി കൊരണ്ടിക്കാടുള്ള സ്വകാര്യ സ്‌കൂളിന്റെ ബസാണ് കാട്ടാനയുടെ മുന്നില്‍പെട്ടത്. കുട്ടികളെ ഇറക്കുന്നതിനായി മാട്ടുപ്പട്ടിയില്‍ നിന്ന് സൈലന്റ് വാലിയിലേക്ക് പോകുന്ന വഴിയില്‍ നെറ്റിമേടിനും കുറ്റിയാര്‍വാലിക്കും ഇടയില്‍വെച്ചാണ് ബസ് ആനയുടെ മുമ്പില്‍ പെട്ടത്.
ബസിനടുത്തേക്ക് നീങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. നേരത്തെ ബസിന് മുമ്പില്‍ പോയ ബൈക്ക് യാത്രികരും പടയപ്പയുടെ മുമ്പില്‍പെട്ടിരുന്നു. ബൈക്കില്‍നിന്നും വീണ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.