ദുബായ്: രേഖകളില്ലാതെ അനധികൃതമായി കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമം കർശനമാക്കാനും അനധികൃതമായി തുടരുന്നവരെ കണ്ടെത്താനും പരിശോധനകൾ രാജ്യത്ത് ശക്തമാക്കും.
ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നന്ദി അറിയിച്ചു.
പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധന തുടങ്ങുമെന്ന് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.