പ്രൊപ്പല്ലറില്‍ വല ചുറ്റിയും എഞ്ചിൻ നിലച്ചും കടലില്‍ കുടുങ്ങി 2 ബോട്ടുകൾ; 19 മത്സ്യതൊഴിലാളികളെ രക്ഷിച്ചു
തൃശൂർ: ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 19 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും തിങ്കള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത II എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.
കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (19 കിലോമീറ്റര്‍) അകലെ വാടാനപ്പിള്ളി പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി പ്രിന്‍സ് നിവാസില്‍ ഹെറിന്‍ പയസിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ II എന്ന ബോട്ടും കൊല്ലം സ്വദേശികളായ 10 മത്സ്യത്തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
രാവിലെ 11.15 നോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, അജിത്ത്കുമാര്‍ ബോട്ട് സ്രാങ്ക് റഷീദ്, എഞ്ചിന്‍ ഡ്രൈവര്‍ റാഫി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രൊപ്പല്ലറില്‍ വല ചുറ്റി കടലില്‍ കുടുങ്ങിയ ബോട്ടിനേയും 9 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി.