ജയ്‌സ്വാളിന്റെ പുറത്താകല്‍ അംപയറുടെ തെറ്റായ തീരുമാനമായിരുന്നോ? പ്രതികരിച്ച് രോഹിത് ശര്‍മ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിന്റെ രണ്ടാ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ (84) പുറത്തായത് വിവാദമായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ 140 മാത്രമുള്ളപ്പോഴാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയിരുന്നില്ല. പിന്നാലെ ഓസീസ് റിവ്യൂ എടുത്തു. എന്നാല്‍ റിവ്യൂയില്‍ സ്‌നിക്കോയില്‍ ഒന്നുമ്മുള്ളതായി കണ്ടിരുന്നില്ല. 

പക്ഷേ പന്ത് ഒരുപാട് വ്യതിചലിച്ചതായി റിവ്യൂ വീഡിയോയില്‍ കാണാമായിരുന്നു. ബാറ്റിലുരസി വ്യതിചലിച്ചതാണെന്ന് നിഗമനം. തേര്‍ഡ് അംപയര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു. ജയ്‌സ്വാളിന് മടക്കം. ഔട്ട് വിളിച്ചതിന് പിന്നാലെ അംപയറോട് സംസാരിച്ചാണ് ജയ്‌സ്വാള്‍ തിരിച്ചുനടന്നത്. ഇപ്പോള്‍ ജയ്‌സ്വാളിന്റെ വിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റിലുരസിയെന്നാണ് കരുതുന്നതെന്ന് രോഹിത് വ്യക്തമാക്കി. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞതിങ്ങനെ… ”ഞാന്‍ സ്‌നിക്കോയില്‍ ഒന്നുതന്നെ കണ്ടില്ല. എന്നാല്‍ ഒരു ഡിഫ്‌ളക്ഷന്‍ അവിടെ ഉണ്ടായെന്ന് വ്യക്തമായി കാണാം. പന്ത് ബാറ്റിലുരസിയത് പോലെയാണ് തോന്നുന്നത്.” രോഹിത് പറഞ്ഞു.

അതേസമയം, ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മെല്‍ബണില്‍184 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്‌നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി! ഇനിയും സാധ്യതയുണ്ട്, പക്ഷേ ഒട്ടും എളുപ്പമല്ല

പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി അടുത്തു. ഇന്ത്യക്ക് ഇനി മത്സരം മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്. ജനുവരില്‍ സിഡ്‌നിയിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന പരമ്പര. 

അതില്‍ തോല്‍ക്കുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഇന്ത്യ പുറത്താവും. ഇനി ജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ ഇന്ത്യക്കാവും. അപ്പോഴും ഫൈനലിലെത്തുക എളുപ്പമുള്ള കാര്യമാവില്ല ഇന്ത്യക്ക്. മാത്രമല്ല, ഓസ്ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല.

By admin