തൃശൂര്‍: സൈബര്‍ തട്ടിപ്പ് കേസുകളിലായി 8,52,600 രൂപ തട്ടിയെടുത്ത മൂന്ന് പ്രതികളെ പിടികൂടി. ബിഹാറിലെ നവാഡയിലെ ബിക്കാണ്‍പുര സ്വദേശി സഞ്ജയ്കുമാര്‍ (27), പട്നയിലെ ശിവപുരി സ്വദേശി അഭിമന്യു സിങ് (36), ഝാര്‍ഖണ്ഡിലെ മധുപൂര്‍ സ്വദേശി ദിനുകുമാര്‍ മണ്ഡല് (30) എന്നിവരാണ് പിടിയിലായത്.
തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്.
ആദ്യ കേസില്‍ പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് ഓല ഇലക്ട്രിക് സ്കൂട്ടര്‍ ബുക്ക് ചെയ്യാൻ ഒരു വ്യാജ വെബ് സൈറ്റ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലൂടെ തുക അടക്കാന്‍ നിർദേശിക്കുകയും 1,38,500 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
പിന്നീട് സ്കൂട്ടറോ ഈ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരന് തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
രണ്ടാമത്തെ കേസില്‍ പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേക്ക് ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തെന്ന സന്ദേശം വരികയും തുടര്‍ന്ന് സന്ദേശത്തിലെ ലിങ്കില്‍ കയറിയപ്പോള്‍ ബാങ്ക് അധികൃതരാണെന്ന് പറഞ്ഞ് ഒ.ടി.പി കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയുമായിരുന്നു.