റഷ്യ-യുക്രൈൻ യുദ്ധത്തിലെ എണ്ണമറ്റ മരണങ്ങൾ അവസാനിച്ചേ തീരൂ എന്നു ഡൊണാൾഡ് ട്രംപ്. അതിനായി താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി എന്നിവരുമായി സംസാരിക്കും.യുദ്ധത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായെന്നു ക്രെംലിൻ പെരുമ്പറയടിച്ച നേരത്താണ് ട്രംപ് തിങ്കളാഴ്ച്ച സമാധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.
റഷ്യ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ തങ്ങൾ ഭൂമി അടിയറ വയ്‌ക്കേണ്ടി വരുമെന്ന ആശങ്ക യുക്രൈനുണ്ട്. ഒരു ചർച്ച നടന്നാൽ റഷ്യ വയ്ക്കുന്ന വ്യവസ്ഥയാവും അത്. ‘ചില ത്യാഗങ്ങൾ’ വേണ്ടി വരാമെന്നു ട്രംപ് സിലിൻസ്കിയോട് പറഞ്ഞിട്ടുമുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം യുക്രൈനു ബില്യൺ കണക്കിനു ഡോളറിന്റെ സഹായം നൽകിയതിനെ ട്രംപ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ വിമർശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് യുദ്ധം അവസാനിപ്പിക്കണം എന്നു ഊന്നിപ്പറഞ്ഞപ്പോഴും അതിനൊരു വഴിയെന്തെന്നു പറഞ്ഞില്ല.
യുക്രൈനെ ചർച്ചകളിലേക്കു തള്ളി വിടരുതെന്നു അയാൾ രാജ്യമായ പോളണ്ട് തിങ്കളാഴ്ച്ച പറഞ്ഞു. ‘ആക്രമണകാരിയെ ആണ് അതിനു നിർബന്ധിക്കേണ്ടത്,” വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സികോർസ്‌കി അഭിപ്രായപ്പെട്ടു.അതേ സമയം, യുക്രൈനു 6.5 ബില്യൺ യൂറോയുടെ സഹായം നൽകാനുളള യൂറോപ്യൻ യൂണിയൻ നിർദേശം ഹങ്കറി വീറ്റോ ചെയ്തു.