തലസ്ഥാനത്തെ ഞെട്ടിച്ച സ്കൂട്ടർ ബോംബ് ആക്രമണം, ആണവായുധ വിഭാഗം മേധാവിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമോ റഷ്യ

മോസ്കോ: റഷ്യൻ സേനയുടെ ആണവായുധ – രാസായുധ വിഭാഗം മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മോസ്‌കോയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിയാണ് ലഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം യുക്രൈൻ ഏറ്റെടുത്തു. യുക്രൈനിൽ രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയെന്നാണ് ഇഗോർ കിറിലോവിന്‍റെ കൊലപാതകത്തെ യുക്രൈൻ വിശേഷിപ്പിച്ചത്. ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത റഷ്യൻ ഉദ്യോഗസ്ഥനാണ് കിറിലോവ്.

റഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട, 2025 യാത്രക്കാർക്ക് പറക്കാമെന്ന് സൂചന

വിശദ വിവരങ്ങൾ ഇങ്ങനെ

റഷ്യയെ ഞെട്ടിക്കുന്ന ബോംബ് സ്ഫോടനമാണ് ഇന്ന് നടന്നത്. റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മുതിർ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. യുക്രൈൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ് ബി യു ആണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് വെളിപ്പെടുത്തൽ. യുക്രൈനിൽ നിരോധിത രാസായുധങ്ങൾ വൻതോതിൽ ഉപയോഗിച്ചതിന്റെ ഉത്തരവാദി ഇഗോർ കിറിലോവ് ആണെന്ന് യുക്രൈൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂട്ടറിലെ ബോംബാക്രമണം. റഷ്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മിഖായേൽ ഷാറ്റ്‌സ്‌കിയും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനായിരുന്ന അദ്ദേഹത്തെ മോസ്‌കോയ്ക്ക് സമീപം ഒരു പാർക്കിൽ അജ്ഞാതർ വെടിവെച്ച് കൊല്ലുകയായിരുന്നു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യ പ്രയോഗിക്കുന്ന സുപ്രധാന മിസൈലുകൾ മിക്കതും വികസിപ്പിച്ചത് മിഖായേൽ ഷാറ്റ്‌സ്‌കി ആയിരുന്നു. എന്തായാലും ഒരാഴ്ചക്കിടയിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് റഷ്യ ഇപ്പോൾ. ഈ ആക്രമണങ്ങൾക്ക് ഏത് നിലയിലുള്ള തിരിച്ചടിയാകും റഷ്യ നൽകുകയെന്ന ആശങ്കയിലാണ് ലോകം. റഷ്യ – യുക്രൈൻ യുദ്ധം കൂടുതൽ സങ്കീർണമാകാൻ ഈ കൊലപാതകങ്ങൾ കാരണമാകുമോയെന്നും ആശങ്കയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin