സിറിയയുടെ 85 % എയർ ഡിഫൻസ് സിസ്റ്റവും, നാവിക സേന യുടെ താവളങ്ങളും റഡാറുമെല്ലാം ബോംബിങ്ങി ലൂടെ തകർത്ത ഇസ്രായേൽ, സിറിയയുടെ പ്രതോരോധ ശേഷി മുഴുവൻ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. 

ഇതു വരെ അവർ 480 ബോംബാക്രമണങ്ങളാണ് സിറിയയിൽ നടത്തിയിരിക്കുന്നത്. 
യുദ്ധവിരാമത്തിനുശേഷം കഴിഞ്ഞ ദിവസവും ഇസ്രായേൽ ലബനോനിൽ ഹിസ്ബുള്ളയുടെ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയുണ്ടായി. 
വെടിനിർത്തലിനു ശേഷം ഇസ്രായേലിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടുവെന്നാണ് ഇസ്രായേൽ ആരോപണം.

സിറിയയിലെ അധികാരമാറ്റം ഏറ്റവും കൂടുതൽ ആഘാതമേല്‍പിച്ചിരിക്കുന്നത് ഇറാനെയാണ്.

ഇറാൻ ഏകദേശം 25 ബില്യൺ ഡോളറാണ് സിറിയയിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇത് ഇൻഫ്രാസ്ട്രച്ചർ, ഓയിൽ, ടെലികമ്യുണിക്കേഷൻ എന്നീ സെക്ടറുകളിലാണ് അവരുടെ നിക്ഷേപം കൂടുതലായി നടത്തപ്പെട്ടത്. 

അതൊക്കെ ഇനി തിരിച്ചുകിട്ടുക ബുദ്ധിമുട്ടാണ്. മാത്രവുമല്ല അസദ് ഭരണകൂടവുമായി ഉണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഇനി ഇറാനെ സംബന്ധിച്ചിടത്തോളം ഒരിക്കലും സാദ്ധ്യമല്ല എന്ന വസ്തുതയും ഇറാനെ അലോസരപ്പെടുത്തുന്നുണ്ട്. 

ലബനോനിൽ ഹിസ്ബുള്ളയുടെ പതനവും ഹിസ്ബു ള്ള, ഹമാസ് മുൻനിര തലവന്മാരുടെ ഉന്മൂലനവും ഇറാന് വലിയ തിരിച്ചടിയായി മാറി. ഇറാൻ തീർച്ചയായും ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

ഗൾഫ് മേഖലയിൽ തനതായ ആധിപത്യമുറപ്പിക്കാൻ സൈനികസേവനവും ആയുധവും പണവും ഒഴുക്കിയ ഇറാന് കനത്ത തിരിച്ചടിയാണ് സിറിയയിലും ലബനോനിലും ഗാസയിലും സംഭവിച്ചത്.

ഇസ്രായേലിൽ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തിലെ കണക്കൂട്ടലുകളിലും ഇറാന് പിഴച്ചു. 

ഇസ്രായേൽ ഹമാസിനെ തിരിച്ചടിച്ചാൽ മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടാകുമെന്നും അതുവഴി ഇസ്രായേൽ എന്ന രാജ്യം തന്നെ ലോകഭൂപടത്തിൽ നിന്നും തുടച്ചുമാറ്റപ്പെടുമെന്നുമുള്ള ഇറാൻ – ഹമാസ് കണക്കുകൂട്ടൽ മൊത്തത്തിൽ പിഴയ്ക്കുകയായിരുന്നുവെന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിച്ചു കഴിഞ്ഞു. 

മിഡിൽ ഈസ്റ്റിൽ അനാവശ്യമായി ഇറാൻ നേരിട്ടും അല്ലാതെയും നടത്തുന്ന ഇടപെടലുകളിൽ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും അസ്വസ്ഥരായിരുന്നു. 

യെമനിൽ ഹൂതികളെ ഇറാൻ പിന്തുണയ്ക്കുകയും അവിടുത്തെ സർക്കാരിന് സൗദി അറേബ്യ സംരക്ഷണം നൽകുകയും ചെയ്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തപ്പെട്ടു. 
ഇടയ്ക്ക് ചൈനയുടെ ഇടപെടലിൽ ബന്ധം പുനഃസഥാപിച്ചെങ്കിലും ഇപ്പോഴും കാര്യപ്രസക്തമായ ആ അകൽച്ച അതേപടി നിലനിൽക്കുകയാണ്. 
യെമനിലെ ഔദ്യോഗിക സർക്കാർ സംവിധാനം ഇപ്പോഴും സൗദി അറേബ്യയിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

നീക്കങ്ങളെല്ലാം പിഴച്ച് എല്ലാ മേഖലയിലും ഒറ്റപ്പെട്ട ഇറാൻ, അമേരിക്ക – ഇസ്രായേൽ അച്ചുതണ്ടിന്റെ ഭീഷണിയാണിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 

ആ നിലയിൽ ആണവ ആയുധം നിർമ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ എന്നാണ് പുറത്തുവരുന്ന രഹസ്യവിവരം. 
മാത്രവുമല്ല ഡൊണാൾഡ് ട്രംപ് അധികാരമേറ്റുകഴിഞ്ഞാൽ ആക്രമണം ഏതു നിമിഷവുമുണ്ടാകാമെന്നും ഇറാൻ കരുതുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ നടത്തിയ ശ്രമത്തിൻ്റെ ഇറാൻ ബന്ധം വെളിപ്പെട്ട സ്ഥിതിക്ക് അമേരിക്കയിൽ നിന്നും അനുകൂലനിലപാടൊന്നും ഉണ്ടാകാനും ഇടയില്ല.

ന്യുക്ലിയർ ആയുധമുണ്ടാക്കാനുള്ള ഇറാന്റെ നീക്കം അതീവ രഹസ്യമായി ഇസ്രായേലും മൊസാദും വീക്ഷി ച്ചുകൊണ്ടിരിക്കുകയാണ്. 

ഇറാൻ നിർമ്മിക്കുന്ന ആണവായുധം ലക്‌ഷ്യം വയ്ക്കുന്നത് തങ്ങളെയാണെന്ന വസ്തുത ഇസ്രായേലിന് നന്നായറിയാം. 

അതുകൊണ്ടു തന്നെ ഇസ്രായേൽ ഡിഫൻസ് ഫോർസെസ് (ഐഡിഎഫ്) ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. 

അത് ഏതു നിമിഷവുമുണ്ടാകാം. സിറിയയിലും ലബനോനിലും ഗാസയിലും പരാജയപ്പെട്ട ഇറാൻ, ആണവശക്തിയാകുന്നത് തടയാൻ അവരുടെ ആണവ നിലയങ്ങൾ ആക്രമിക്കാനുള്ള ശരിയായ സമയം ഇപ്പോഴാണെന്ന് ഇസ്രായേൽ സൈനിക വിദഗ്ദ്ധർ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

അതെപ്പോൾ സംഭവിക്കും എന്നുമാത്രമാണ് ഇനി അറിയാനായുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *