സിറാജിന് കുറച്ച് കടുത്ത ശിക്ഷ, ഹെഡിന്റെ ചെവിക്ക് പിടിച്ചു! ഇരുവരും കുറ്റക്കാരെന്ന് ഐസിസി

ദുബായ്: ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തി. സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. രണ്ട് താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയന്റും നല്‍കി. അതേസമയം, ഹെഡ് പിഴ അടയ്‌ക്കേണ്ടതില്ല. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് സിറാജിന് പിഴ ശിക്ഷ. ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിനാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയത്. 

അഡ്ലെയ്ഡ് ടെസ്റ്റിനിടെ ഇരുവരും നേര്‍ക്കുനേര്‍ വന്നത് വലിയ ചര്‍ച്ചയായിരുന്നു. സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്താക്കുന്നത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഹെഡ്, സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. താനെന്താണ് സിറാജിനോട് പറഞ്ഞതെന്ന് പിന്നീട് ഹെഡ് വ്യക്തമാക്കുകയും ചെയ്തു. ഹെഡ് വിശദീകരണം ഇങ്ങനെയായിരുന്നു. ”വിക്കറ്റ് നഷ്ടമായ ഉടനെ, താങ്കള്‍ നന്നായി പന്തെറിഞ്ഞുവെന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം മറ്റെന്തോവാണ് ചിന്തിച്ചത്. എന്നോട് പവലിയനിലേക്ക് മടങ്ങൂവെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു. അതോടെ എനിക്ക് ചിലത് പറയേണ്ടിവന്നു. അങ്ങനെ സംഭവിച്ചതില്‍ നിരാശയുണ്ട്. അവര് ഇങ്ങനെയാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് അങ്ങനെയാവട്ടെ.” ഹെഡ് വ്യക്തമാക്കി. 

ഇന്ത്യക്ക് ഇനി മരണക്കളി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുക എളുപ്പമല്ല! അറിയേണ്ടതെല്ലാം

പിന്നീട് പ്രശ്‌നം ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തുവെന്നും ഹെഡ് പറഞ്ഞിരുന്നു. ”ഞങ്ങള്‍ അതിനെ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് സിറാജിന് മനസിലായി. അതു കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് മുന്നോട്ട് വന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളില്ല. ഞങ്ങള്‍ രണ്ട് പേരും സ്നേഹമുള്ളവരാണ്.” ഹെഡ് പറഞ്ഞു. ഹെഡ് കള്ളം പറയുകയാണെന്ന് സിറാജ് നേരത്തെ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ രംഗം ശാന്തമായത് ആരാധകരിലും ആശ്വാസമുണ്ടാക്കി.

മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും ടീമിന് തിരിച്ചടിയേറ്റു.

By admin