തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ്-ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു.
ഇതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു മാസം കൊണ്ട് പരിഷ്ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് നടപടി. തിയറി പരീക്ഷ വിപുലപ്പെടുത്തും. അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും.
ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്.
എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.
ആദ്യം വേണ്ടത് സോഫ്റ്റ്വെയർ അപ്ഡേഷൻ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നാഗരാജു പറഞ്ഞു.