സിറാജ്-ബുമ്ര സഖ്യം എറിഞ്ഞിട്ടു! അഡ്‌ലെയ്ഡില്‍ എന്നിട്ടും ഓസീസിന് ഒന്നാം ഇന്നിംഗ് ലീഡ്

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. അഡ്‌ലെയ്ഡില്‍ ട്രാവിസ് ഹെഡ്ഡിന്റെ (140) സെഞ്ചുറി കരുത്തില്‍ 337 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. മര്‍നസ് ലബുഷെയ്ന്‍ 64 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷാണ് ടോപ് സ്‌കോറര്‍.

ഇന്ന് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (64) – ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്‌നെ ഗള്ളിയില്‍ യശസ്വി ജയ്‌സ്വാളിന്റെ (64) കൈകളിലെത്തിച്ചു. 

നല്ല രീതിയില്‍ കളിക്കുകയായിരുന്നു ലബുഷെയ്ന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെതിച്ചു. എന്നാല്‍ ടിവി റിപ്ലെകളില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്നുള്ളത് വ്യക്തമായിരുന്നു. അതിന് മുമ്പ് മാര്‍ഷിന്റെ ഉറപ്പായ ഒരു എല്‍ബിഡബ്ല്യു വ്യക്തമായ തെളിവില്ലെന്ന് കാരണം പറഞ്ഞ് അംപയര്‍മാര്‍ നിഷേധിച്ചിരുന്നു. പിന്നീട് മറ്റൊരു ആംഗിളില്‍ നിന്നുള്ള വീഡിയോ വന്നപ്പോള്‍ ഔട്ടാണെന്ന് വ്യക്തമായിരുന്നു. എന്തായാലും അധികനഷ്ടം മാര്‍ഷ് ഇന്ത്യക്കുണ്ടാക്കിയില്ല. 

മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റില്‍ അംപയറിംഗ് വിവാദം

തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയും (15) പെട്ടന്ന് മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു ഹെഡ്. സിറാജിന്റെ പന്തിലാണ് ഹെഡ് പുറത്താവുത്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്. അഞ്ച് സിക്‌സും 18  ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പാറ്റ് കമ്മിന്‍സ് (12), മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഓസീസ് താരങ്ങള്‍. നതാന്‍ ലിയോണ്‍ (4) പുറത്താവാതെ നിന്നു. ആദ്യദിനം ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. ജസ്പ്രിത് ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. 

നേരത്തെ, നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ആത്മവിശ്വാസത്തോടെ ബാറ്റ്  ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.

‘മുഹമ്മദ് സിറാജിന്റെ ഒരു പന്തിന് മണിക്കൂറില്‍ 181.6 കിലോ മീറ്റര്‍ വേഗം’! ഇത് കളിയോ കാര്യമോ? വസ്തുത അറിയാം

തുടര്‍ന്ന് 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. പിന്നാലെ ഗില്ലിനെ, സ്‌കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡിന്നറിന് ശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോളണ്ട് ഡിന്നറിന് ശേഷമുള്ള ആദ്യ പ്രഹരമേല്‍പ്പിച്ചു.

റിഷഭ് പന്ത് (21) പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ വീണു. പിന്നാലെ അശ്വിനും നിതീഷും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു. അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹര്‍ഷിത് റാണയെ (0) ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. ബുമ്രയെയും സിറാജിനെയും കൂട്ടുപിടിച്ച് നിതീഷ് റെഡ്ഡി പൊരുതിയതോടെ ഇന്ത്യ 180ല്‍ എത്തി. ഒടുവില് നിതീഷിനേയും മടക്കിയ സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

By admin