റിസർവ് ബാങ്കിന് പിന്നാലെ എസ്ബിഐയും പ്രതീക്ഷിത വളർച്ചാ നിരക്ക് കുറച്ചു, കേന്ദ്രത്തിനുള്ള മുന്നറിയിപ്പോ
ദില്ലി: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ നിരക്ക് പ്രവചനം 6.3 ശതമാനമായി കുറച്ച് എസ്ബിഐ. റിസർവ് ബാങ്ക് (ആർബിഐ) പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ് എസ്ബിഐയുടെ പ്രവചനം. പണനയ യോഗത്തിലാണ് റിസർവ് ബാങ്ക് നേരത്തെ പ്രവചിച്ച 7.2% വളർച്ചാ നിരക്ക് നിന്ന് 6.6% ലേക്ക് താഴ്ത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദങ്ങളിലെ ശരാശരി വളർച്ചാ നിരക്ക് 6.05 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ജിഡിപി വളർച്ച ആർബിഐയുടെ അനുമാനത്തേക്കാൾ കുറവായിരിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്ന് എസ്ബിഐ വ്യക്തമാക്കി. ആഭ്യന്തരവും ആഗോളവുമായ സാമ്പത്തിക വെല്ലുവിളികളിൽ വർധിക്കുന്ന ആശങ്കകൾക്ക് അടിവരയിടുന്നതാണ് ജിഡിപി പ്രവചനം കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിന് പിന്നിൽ. പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് പലിശ കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.