മുഷ്താഖ് അലി ട്രോഫി: റൺവേട്ടയിൽ തിലക് വർമ ഒന്നാമത്, ആദ്യ പത്തിൽ ഒരു മലയാളി താരവും; സഞ്ജുവിന് ആദ്യ 50ൽ ഇടമില്ല

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഹൈദരാബാദിന്‍റെ തിലക് വര്‍മ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ തുടര്‍ച്ചയായ രണ്ട് സെഞ്ചുറിക്ക് പിന്നാലെ മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലിന്‍ഡിനെതിരെയും സെഞ്ചുറി നേടി ലോക റെക്കോര്‍ഡിട്ട തിലക് വര്‍മ അഞ്ച് മത്സരങ്ങളില്‍ 281 റണ്‍സുമായാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. നാഗാലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നേടിയ 151 റണ്‍സാണ് തിലകിന് നേട്ടമായത്. 176.72 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും തിലക് വര്‍മ നേടി.

നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ 233 റണ്‍സുമായി റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്തുണ്ട്. വിദര്‍ഭക്കായി കളിക്കുന്ന മലയാളി താരം കരുണ്‍ നായര്‍ റണ്‍വേട്ടയില്‍ ഒമ്പതാം സ്ഥാനത്തുണ്ട്. നാലു മത്സരങ്ങളില്‍ 225 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. മധ്യപ്രദേശിനായി കളിക്കുന്ന ആര്‍സിബി താരം രജത് പാട്ടീദാര്‍ 217 റണ്‍സുമായി പത്താം സ്ഥാനത്തുണ്ട്.

മുഷ്താഖ് അലി: ഗോവക്കെതിരെ ജയിച്ചിട്ടും കേരളത്തിന് ഒന്നാം സ്ഥാനമില്ല; ആന്ധ്രക്കെതിരെ നാളെ നിർണായക പോരാട്ടം

ഉത്തര്‍പ്രദേശിനായി കളിക്കുന്ന ഇന്ത്യൻ താരം റിങ്കു സിംഗ് 171 റണ്‍സുമായി 25-ാം സ്ഥാനത്താണുള്ളത്. മംബൈക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കേരള താരം സല്‍മാന്‍ നിസാര്‍ അഞ്ച് മത്സരങ്ങളില്‍ 66 റണ്‍സുമായി റണ്‍വേട്ടയില്‍ 30-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 149 റണ്‍സടിച്ച പഞ്ചാബ് താരം അഭിഷേക് ശര്‍മ 42-ാം സ്ഥാനത്തും നാലു കളികളില്‍ 139 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ 47-ാം സ്ഥാനത്തുമാണുള്ളത്.

നാലു മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 129 റണ്‍സടിച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 58-ാം സ്ഥാനത്താണ്. നാഗാലാന്‍ഡിനെതിരായ മത്സരം കളിക്കാതിരുന്നതും മുംബൈക്കെതിരായ മത്സരത്തില്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായതുമാണ് സഞ്ജുവിന് തിരിച്ചടിയായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin