കൂറ്റന്‍ മുതലയെ തോളിലേറ്റി പോകുന്ന യുപി സ്വദേശി; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യല്‍ മീഡിയ
20 അടി നീളവും 150 കിലോഗ്രാം ഭാരവുമുള്ള ജീവനുള്ള മുതലയെ തോളിലേറ്റി പോകുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹമീർപൂർ ജില്ലയിലെ പൌത്തിയഖുർദ് ഗ്രാമത്തില്‍ നിന്നുള്ളതായിരുന്നു വീഡിയോ. വീഡിയോയില്‍ കണ്ണും വായും മുന്‍ പിന്‍ കാലുകളും കൂട്ടിക്കെട്ടിയ നിലയിലുള്ള കൂറ്റന്‍ മുതലെ ചുമന്ന് കൊണ്ട് പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയ്ക്ക് താഴെ കാഴ്ചക്കാര്‍ രസകരമായ കുറിപ്പുകളുമായി എത്തി.
കഴിഞ്ഞ ഒരു മാസമായി പൌത്തിയഖുർദ് ഗ്രാമവാസികളും വലിയൊരു ഭീതി ഇതോടെ ഒഴിഞ്ഞെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. അതുവരെ മുതലയില്ലാതിരുന്ന ഗ്രാമത്തിലെ കുളത്തില്‍ ഒരു മാസം മുമ്പാണ് ആദ്യമായി ഒരു മുതലയെ കണ്ടപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഭയന്നു. ഗ്രാമവാസികള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുളത്തിലേക്ക് ഇതോടെ ഇറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി. പലരും ഭയന്ന് കുളക്കരയിലേക്കുള്ള യാത്ര തന്നെ ഒഴിവാക്കി. ഒടുവില്‍ നാട്ടുകാരുടെ ആവശ്യപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മുതലയെ പിടിക്കുകയായിരുന്നു.
मगरमच्छ को कंधे पर लादकर ले जाते युवक का वीडियो सोशल मीडिया पर तेजी से हो वायरल !!
बीते तीन हफ्ते से गांव में दहशत फैलाए था विशालकाय मगरमच्छ !!
तीन हफ्ते की कड़ी निगरानी के बाद वनविभाग की टीम और एक्सपर्ट लोगों ने मगरमच्छ को पकड़ा !!
हमीरपुर का वायरल वीडियो !!#ViralVideo… pic.twitter.com/jKT6eJxUjX— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) November 26, 2024
വനം വകുപ്പ് ഒരുക്കിയ കെണിയില്‍ വീണ മുതലയെ കുളത്തില്‍ നിന്നും മാറ്റാനായി ചുമന്ന് കൊണ്ടു പോകുന്ന വീഡിയോയായിരുന്നു മനോജ് ശർമ്മ ലഖ്നൌ യുപി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. മൂന്നാഴ്ചത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷമാണ് വനംവകുപ്പ് സംഘം മുതലയെ പിടികൂടിയത്. മുതലയെ പിന്നീട് യമുനയിലേക്ക് തുറന്ന് വിട്ടു. എന്നാല്‍, ഇത്രയും അക്രമകാരിയായ ഒരു ജീവിയെ പിടികൂടുമ്പോള്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഉന്നയിച്ചത്.