ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിൽ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ‌തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം വർമ പോസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണു പരാതി നൽകിയത്. ഇതിൽ പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാംഗോപാൽ വർമയ്ക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ രാംഗോപാൽ വർമ ഒളിവിൽ പോകുകയായിരുന്നു. രാംഗോപാൽ വർമയുടെ ഫോൺ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന പൊലീസിനെ അറിയിച്ചതായാണ് വിവരം.വൈഎസ്‌ആർ കോൺഗ്രസ് അധികാരത്തിലിരിക്കെ, രാംഗോപാൽ വർമ തന്റെ ‘വ്യൂഹം’ എന്ന സിനിമയുടെ പ്രമോഷനുകൾക്കിടെ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, ഭാര്യ ബ്രാഹ്മണി എന്നിവരെ ലക്ഷ്യമിട്ട് അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഇതിൽ സംസ്ഥാനത്തുടനീളം രാംഗോപാൽ വർമയ്ക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.പൊലീസിൽനിന്നു നോട്ടിസ് ലഭിച്ചതിനെ തുടർന്ന് അറസ്റ്റിൽനിന്നു സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. സിനിമാ ഷൂട്ടിങ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഹർജി തള്ളിയ ഹൈക്കോടതി, പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *