അഹമ്മദാബാദ്: തീർത്ഥാടകർ സഞ്ചരിച്ച കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ച് അപകടം, മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് മരണം; മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെ കാർ പാഞ്ഞുകയറുകയായിരുന്നു. ജയ്‌ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത്.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിന്‍റെ ഇരുവശത്തും സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും പാർക്കിങ് ലൈറ്റുകൾ ഇട്ടിരുന്നില്ലെന്നും സബ് ഇൻസ്‌പെക്ടർ കെ.എൻ സോളങ്കി പറഞ്ഞു.
കാർ ഡ്രൈവർ ഇരുട്ടിൽ ട്രക്ക് കണ്ടിട്ടുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. അപകട സ്ഥലത്തു നിന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.