നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്. ചുട്ടിപ്പാറ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 22 കാരിയായ അമ്മു. അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്‍റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും. 

അമ്മു ജീവനൊടുക്കാൻ കാരണമായതിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലായി പൊലീസ് പറയുന്നത്:

ഡിസംബര്‍ മാസം ടൂര്‍ സംഘടിപ്പിക്കാനുളള ആലോചനയിലായിരുന്നു. ഇതിന്‍റെ വിദ്യാര്‍ത്ഥി കോ- ഓഡിനേറ്ററായി അമ്മു സജീവിനെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍, ഒരു വിഭാഗം പെണ്‍കുട്ടികള്‍ ഇതിനെ എതിര്‍ത്തു. മാത്രമല്ല, പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.

ഇതിനുപിന്നാലെ അമ്മുവിന്‍റെ പിതാവ് പ്രിന്‍സിപ്പലിനു പരാതി നല്‍കി. തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽനിന്ന് അമ്മു ചാടിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രയ്ക്കിടെയാണ് അമ്മു മരിച്ചത്. ഇന്നലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായതായാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്

ശബരിമല റോപ് വേ പദ്ധതി യഥാർത്ഥ്യത്തിലേക്ക്; വർഷങ്ങളായുള്ള തർക്കം പരിഹരിച്ചു, നിർണായക ഉത്തരവിറക്കി സർക്കാർ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

By admin