കീവ്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റുകഴിഞ്ഞാൽ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം ട്രംപ് അമേരിക്കൻ ജനതയ്ക്കു നല്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത വർഷം നയതന്ത്ര മാർഗത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ യുക്രെയ്ൻ സ്വീകരിക്കണമെന്നു സെലൻസ്കി പറഞ്ഞു. യുദ്ധത്തിൽ റഷ്യ മുന്നേറുകയും യുക്രെയ്ൻ പ്രതിസന്ധി നേരിടുകയുമാണ്.
തെരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണം പ്രതീക്ഷ നല്കുന്നതായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുമായി ചർച്ച നടത്തണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചുവോ എന്നു സെലൻസ്കി പറഞ്ഞില്ല.
റഷ്യയെ നേരിടാൻ യുക്രെയ്ന് അമേരിക്ക സഹായം നല്കുന്നതിനെ എതിർക്കുന്ന ട്രംപ്, അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്പു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള മാർഗം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ട്രംപും സെലൻസ്കിയും തമ്മിൽ ഇതുവരെയുള്ള ബന്ധം സുഖകരമല്ല. ബൈഡൻ കുടുംബത്തിനെതിരേ അന്വേഷണം നടത്താൻ സെലൻസ്കിയോട് ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ ഒന്നാം ഭരണകാലത്ത് ട്രംപ് ഇംപീച്ച്മെന്റ് നേരിട്ടിരുന്നു.