കോട്ടയം: താഴത്തങ്ങാടി ജലോത്സവത്തിനു മുന്നോടിയായി കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ തൂണുകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു പാലത്തിൽ അടിഞ്ഞു കൂടിയ മുളയും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ഉള്‍പ്പടെയാണു നീക്കം ചെയ്യുന്നത്.
വെള്ളപ്പൊക്കത്തിന് ശേഷം ഇവ നീക്കം ചെയളയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല. പിന്നാലെ ആറ്റിലെ ജലനിരപ്പു താഴ്ന്നതോടെ ഇവിടെ മാലിന്യം ഒരു തുരുത്തായി മാറിയിരുന്നു. വന്‍ തോതില്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ അടിഞ്ഞു കൂടിയത്.
ഇതിനിടെയാണ് മാറ്റിവെച്ച താഴത്തങ്ങാടി വള്ളംകളം സി.ബി.എല്ലിന്റെ ആദ്യ മത്സരമായി 16ന് നടത്തുമെന്നു പ്രഖ്യാപിച്ചത്.
എന്നാല്‍, മാലിന്യം നീക്കിയാല്‍ മാത്രമേ മത്സരം നടക്കൂ എന്നു വന്നതോടെ സി.ബി.എല്‍ – താഴത്തങ്ങാടി വള്ളംകളിയുടെ സംഘാടകര്‍ ജില്ലാ ഭരണകൂടത്തേയും മന്ത്രി വി.എന്‍. വാസവനെയും സമീപിക്കുകയായിരുന്നു.
മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മാലിന്യം നീക്കാന്‍ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
ഒപ്പം ആഴം കൂട്ടാനയി ആറ്റില്‍ അടിഞ്ഞുകൂടിയ എക്കലും നീക്കം ചെയ്യുന്നുണ്ട്. മാലിന്യം ആറ്റിലേക്കു ഒഴുക്കി വിടാതെ കരയിലേക്കു നീക്കുകയാണു ചെയ്യുന്നത്. വാരിയെടുക്കുന്ന മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക ഇടവും കണ്ടെത്തിയിരുന്നു.