ചെന്നൈ: തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളോട് പ്രധാന അധ്യപികയുടെ ക്രൂരത. ക്ലാസില്‍ സംസാരിച്ചതിന് ഒരു പെണ്‍കുട്ടിയടക്കം അഞ്ച് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചു. ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. ക്ലാസ് റൂമില്‍ സംസാരിച്ചതിന് സ്‌കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചത്. നാല് മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയെന്നും ഒരു കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികള്‍ക്ക് ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ സ്‌കൂളിലെ ഒരു അധ്യാപികയാണ് മാതാപിതാക്കള്‍ക്ക് അയച്ചത്. തുടര്‍ന്ന് ഇവര്‍ ചിത്രം സഹിതം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വിഷയം വിവാദമായതോടെ പരാതി നിഷേധിച്ചിരിക്കുകയാണ് പ്രധാനധ്യാപിക. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നാണ് അധ്യാപികയുടെ വാദം.

By admin

Leave a Reply

Your email address will not be published. Required fields are marked *