സാഹചര്യം അനുകൂലം, സഞ്ജുവിന് ആടിതിമിര്‍ക്കാം! ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്കുള്ള പിച്ച് റിപ്പോര്‍ട്ട്

കെബെര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ലീഡെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

പിച്ച് റിപ്പോര്‍ട്ട്

പരമ്പരാഗതമായി പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് ജോര്‍ജ് പാര്‍ക്ക്. ഡര്‍ബനിലെ അപേക്ഷിച്ച് സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കൂടുതല്‍ പേസും ബൗണ്‍സും ലഭിക്കും. പേസ് ഇഷ്ടപ്പെടുന്ന സഞ്ജുവിനെ പോലെയുള്ള താരങ്ങള്‍ക്ക് അനുയോജ്യമാണ് ഗ്രൗണ്ട്. ടോസ് ഒരു നിര്‍ണായക ഘടകമാകില്ല. നാല് മത്സങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീം രണ്ട് തവണ ജയിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും ജയിക്കുകയായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിലെ ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 128 റണ്‍സാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരുടെ സ്‌കോര്‍ 100. അവസാനം നടന്ന 10 മത്സരങ്ങളില്‍ 86 വിക്കറ്റാണ് പേസര്‍മാര്‍ വീഴ്ത്തിയത്. സ്പിന്നര്‍മാര്‍ 22 വിക്കറ്റും സ്വന്തമാക്കി.

മനോഭാവമാണ് മുഖ്യം! സഞ്ജുവിനെ കുറിച്ച് വാതോരാതെ സൂര്യകുമാര്‍ യാദവ്

കാലാവസ്ഥ

മത്സരം നടക്കാനിരിക്കെ കാലാവസ്ഥ ചതിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരത്തെ ബാധിക്കുന്ന രീതിയില്‍ മഴയുണ്ടാവില്ല. അക്യുവെതര്‍ പ്രകാരം രാവിലെ ഏഴ് മണി മുതല്‍ 10 വരെ 60 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. മത്സരം മുടക്കുന്ന രീയിയില്‍ മഴയുണ്ടായിവില്ല. രണ്ടാം ടി20 നടക്കുന്ന സമയത്ത് 20 ശതമാനം മാത്രമാണ് മഴ സാധ്യത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ നിരാശപ്പെടേണ്ടിതില്ലെന്ന് അര്‍ത്ഥം. 

മത്സരം എവിടെ കാണാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

നേര്‍ക്കുനേര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 16 മത്സരങ്ങള്‍ ജയിച്ചു. 11 മത്സരങ്ങളില്‍ പരാജയമറിഞ്ഞു. ഒരു കളി മാത്രം ഫലമില്ലാതെ അവസാനിച്ചു. 2023-ല്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ, ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ / അവേഷ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്.

By admin