പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം പ്രചാരണായുധമാക്കാൻ 3 മുന്നണികളും; സർക്കാർ അലംഭാവമെന്ന് കോൺഗ്രസും ബിജെപിയും

വയനാട്: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിഷയം വയനാട്ടിൽ പ്രചാരണായുധമാക്കാനൊരുങ്ങി മൂന്ന് മുന്നണികളും. പുനരധിവാസത്തിനൊപ്പം, ദുരന്ത ബാധിതരോടുള്ള കരുതലിലും സർക്കാർ അലംഭാവം കാണിക്കുന്നു എന്നാണ് കോൺഗ്രസ് – ബിജെപി ആരോപണം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പഴകിയ ഭക്ഷ്യവസ്തുക്കൾ ദുരന്ത ബാധിതർക്ക് വിതരണം ചെയ്തത് എന്നാണ് സിപിഎം ആക്ഷേപം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവച്ചെന്നും സിപിഎം ആക്ഷേപം ഉയർത്തുന്നുണ്ട്. കോൺഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു എന്നാണ് ബിജെപി വാദിക്കുന്നത്. പഴകിയ വസ്തുക്കൾ കിറ്റുകളിൽ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടുണ്ട്.

മേപ്പാടി കുന്നംമ്പറ്റയിലെ 5 ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. അരി, ആട്ട, റവ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ ചിലത് കട്ട പിടിച്ചും പുഴുവരിച്ച നിലയിലുമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. പഞ്ചായത്തിലെ മേശയും ബെഞ്ചും ഉൾപ്പെടെയുള്ള പ്രവർത്തകർ എടുത്തെറിഞ്ഞു. ഭക്ഷ്യ കിറ്റ്  ലഭിച്ചത് റവന്യൂ സന്നദ്ധ സംഘടനകളിൽ നിന്നെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. എന്നാല്‍, ചില കിറ്റുകളിൽ മാത്രം പുഴു വന്നത് ഗൂഢാലോചന ആണെന്ന് യുഡിഎഫും ആരോപിക്കുന്നു.

By admin

You missed