മധ്യപ്രദേശ്: ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ പത്ത് ആനകൾ ചരിഞ്ഞതായി പ്രാഥമിക റിപ്പോർട്ട്. മൃഗങ്ങളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബർ 29 ന് പട്ടൗർ, ഖിയാതുലി റേഞ്ചുകളുടെ ഭാഗമായ റിസർവിലെ സൽഖാനിയ ബീറ്റിൽ പട്രോളിംഗ് ജീവനക്കാർ നാല് ആനകളുടെ ശവശരീരങ്ങളാണ് ആദ്യം കണ്ടെത്തിയത്. ചുറ്റുമുള്ള പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ പിന്നീട് മറ്റ് ആറ് ആനകളെകൂടി കണ്ടെത്തി, അവയിൽ ചിലത് അബോധാവസ്ഥയിൽ ആയിരുന്നു.
പ്രാദേശിക വെറ്റിനറി ഓഫീസർമാരും സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലെ (SWFH) സ്പെഷ്യലൈസ്ഡ് ടീമും SWFH-ൻ്റെ വിരമിച്ച തലവനായ ഡോ. എബി ശ്രീവാസ്തവയും ചേർന്ന് ഉടനടി വൈദ്യസഹായം നൽകി. അവരുടെ ശ്രമങ്ങൾക്കിടയിലും, അസുഖം ബാധിച്ച നാല് ആനകൾ അടുത്ത ദിവസംതന്നെ ചത്തു, രണ്ടെണ്ണം കൂടി ഒക്ടോബർ 31 ന് ജീവൻ നഷ്ടമായി.