മംഗളൂരു: മംഗളൂരുവിൽ നിന്ന് 30 ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുത്തൂർ താലൂക്ക് ഹാരാടി ഗവൺമെൻ്റ് സ്‌കൂളിന് സമീപത്തെ ഹാരാടി ഹൗസിൽ എച്ച് മുഹമ്മദ് ഹഫീസ് (23) ആണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ ഓപ്പറേഷനിലാണ് വിദേശത്ത് നിന്ന് കടത്തിയ 30 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവ് പിടികൂടിയത്. കൂടാതെ 2.5 കിലോ സാധാരണ കഞ്ചാവും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.
നഗരത്തിൽ ഹൈഡ്രോ വീഡ് കഞ്ചാവ് കടത്തി വിൽക്കുന്നത് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. മയക്കുമരുന്നിന് പുറമെ മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 30,85,500 രൂപയോളം വരും. ഇതു സംബന്ധിച്ച് മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹൈഡ്രോ വീഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് കമ്മീഷണർ അനുപം അഗർവാളിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, ബിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഹൈഡ്രോ വീഡ് കഞ്ചാവ് വിൽപനയും കടത്തലും കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ നടത്തിയത്.