തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് ഇ.ഡിയും ഐ.ടിയും തയ്യാറായില്ലായെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കണമെന്നും കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ വ്യാജക്കേസുകൾ കെട്ടിച്ചമച്ച് ജയിലിൽ അടക്കാനും മോദി ഭരണകൂടം ഉപയോഗിക്കുന്ന ഇ.ഡി, ഐ.ടി വകുപ്പുകൾ എവിടെയാണ്?
കള്ളപ്പണം നിയന്ത്രിക്കാൻ അധികാരത്തിൽ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നത്. പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണ നിയന്ത്രിക്കാനല്ലെ ?
ഇത്രയും കോടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാൻ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണ്?
നിയമം ഒരു കൂട്ടർക്ക് മാത്രമുള്ളതാണോ? എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസർക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണം. ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പിണറായി വിജയന്റെ പൊലീസ് ഒന്നും ചെയ്തില്ല.
ബി.ജെ.പിക്കെതിരെ വലിയൊരു ആയുധം കിട്ടിയിട്ട് എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്? ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം എല്ലാം വെറും പ്രഹസനമാണ് . ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അന്വേഷണത്തിന്റെ ആവേശം കുറയുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.