താമരശ്ശേരി: കള്ളനോട്ടു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിൽ. ഇങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാം (36) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധ്യാപകനായ ഇയാൾ പെരുമാറ്റ ദൂഷ്യത്തിന് സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് കള്ളനോട്ട് കേസിലെ പ്രതിയാവുന്നത്.
വയനാട് ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനക്കിടയിലാണ് വെള്ളിയാഴ്ച രാവിലെ ഇയാളുടെ വീട്ടിൽനിന്ന് 17,38,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കഴിഞ്ഞ ജൂണിൽ കള്ളനോട്ട് കൈമാറിയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘത്തെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ഹിഷാം ഉൾപ്പെടെ അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തത്.
കർണാടകയിലെ ബംഗളൂരുവിലും ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രിന്ററുകളും സ്കാനറുകളും മറ്റുമുപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടാണ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. നരിക്കുനിയിലെ കള്ളനോട്ട് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. പിടിയിലായ ഹിഷാം 80 ദിവസത്തോളം റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുകയായിരുന്നു.