കോട്ടയം: പാലായില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിഴിഞ്ഞം സ്വദേശി യഹിയ ഖാനെയാണ് ശിക്ഷിച്ചത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 
2008 ജൂണ്‍ 17നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് പാത്രക്കച്ചവടത്തിനാണ് പ്രതി പാലായില്‍ എത്തിയത്. 20 വയസ് പ്രായമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. വീടുകളില്‍ പാത്രം കച്ചവടം ചെയ്തിരുന്ന യഹിയാ ഖാന്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി അകത്ത് കയറുകയായിരുന്നു.
പെണ്‍കുട്ടിയോട് കുടിക്കാന്‍ വെള്ളം ചോദിച്ച ശേഷമാണ് ആക്രമിച്ചത്. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. ജാമ്യം കിട്ടിയ യഹിയാ ഖാന്‍ 2012ല്‍ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണ് ഒളിവില്‍ പോയത്. 
വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പ്രതി ഷാര്‍ജയിലുണ്ടെന്ന് അറിഞ്ഞതോടെ പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടി. ആറ് മാസം മുമ്പ് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *