കൊച്ചി : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തളളിയ സാഹചര്യത്തിൽ, ഉത്തരവിന്‍റെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഏത് സാഹചര്യത്തിലാണ് മുൻകൂർ ജാമ്യഹർജി തളളിയതെന്ന് പരിശോധിക്കും. ഉത്തരവിലെ കോടതിയുടെ പരാമർശങ്ങളും നോക്കും. അതിനുശേഷമാകും അപ്പീൽ പോകുന്നതിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ഉച്ചയ്ക്ക് ശേഷം ഉത്തരവിന്‍റെ പകർപ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വൻ വ്യക്തമാക്കി.
പൊതുപ്രവർത്തയെന്ന നിലയിൽ ഉത്തരവാദിത്തം ചെയ്യുന്നതിന്റെ ഭാഗമായി വന്ന സംഭവത്തിൽ, നിയമപരമായി മുന്നോട്ട് പോയി നിരപരാധിത്തം തെളിയിക്കും. അന്വേഷണത്തിൽ നിന്നും ദിവ്യ ഒളിച്ചോടില്ല. അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇത് അവസാനമല്ല. കേസിലെ വസ്തുതകൾ കോടതിക്ക് മുന്നിലെത്തിക്കും. ഇടിച്ച് കയറിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ ഒരു സ്ത്രീയല്ലേയെന്നും അഡ്വ. കെ വിശ്വൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല
പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു.
ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ മഞ്ജുഷ പറഞ്ഞു. വിധിയിൽ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.