കൊച്ചി: അഞ്ചു വർഷത്തേക്ക് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് വൻ നിക്ഷേപം സ്വീകരിച്ച ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ രമേശ് വിശ്വനാഥനെതിരെ സമർപ്പിച്ച പരാതിയിൽ 468,000 രൂപ നിക്ഷേപകന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി.
തമിഴ്നാട് സ്വദേശി വിഘ്നേഷ് എറണാകുളം കാക്കനാട് പ്രവർത്തിച്ചിരുന്ന ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനിൽ നിന്നും റിക്കറിങ്ങ് ഡെപ്പോസിറ് ആയി 1,60,000 രൂപയും, ഫിക്സ്ഡ് ഡെപ്പോസിറ് ആയി 3,00,000 രൂപയും നിക്ഷേപം സ്വീകരിച്ചതിനുശേഷം സ്ഥാപനം അടച്ചു പൂട്ടുകയും നിക്ഷേപത്തുക നൽകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
4,60,000 രൂപ നിക്ഷേപിച്ചെങ്കിലും പരാതിക്കാരൻ 3,18,000 രൂപയുടെ നിക്ഷേപം സംബന്ധിച്ച് വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്.
ഈ സാഹചര്യത്തിൽ തെളിവുകൾ ഹാജരാക്കിയ 3,18,000 രൂപ വാഗ്ദാനം ചെയ്ത പലിശ സഹിതം പരാതിക്കാരന് എതിർകക്ഷി തിരികെ നൽകാനും, കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപ കോടതി ചെലവു 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് ഡി ബി . ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു.
പരാതിക്കാരന് വേണ്ടി അഡ്വ. ബിജു എം ചാക്കോ കോടതിയിൽ ഹാജരായി.