ഗസ സിറ്റി: പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത തുടരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങൾ തുടരുകയാണ് ഇസ്രയേൽ.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ബ്രെഡ് വാങ്ങാൻ വരിനിന്നവർക്കുമേൽ ഇസ്രയേൽ ബോംബിട്ടു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു.
ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ 230 യുഎൻ ജീവനക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗാസയിൽ യുഎൻ നാലാംഘട്ട ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 8.4 ലക്ഷം പേർ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. 1.33 ലക്ഷം പേർ കൊടുംപട്ടിണിയിലാണെന്നുമാണ് യു എൻ പറയുന്ന കണക്കുകൾ.
ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യുഎൻ ഏജൻസിയുടെ ഡ്രൈവറും സഹോദരനും കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ലബനനിലെ ഹസ്‌ബയയിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.